Saturday 26 February 2011

സ്മരണ









സുഖമെഴും സുന്ദര സ്വപ്നത്തിലെപ്പൊഴോ നിന്നെ ഞാന്‍ കണ്ടിരുന്നു
കണ്ടതില്‍ പിന്നെന്നും താവക തൂമുഖം കാണുവാനുള്ളം വിങ്ങി
താമരപ്പൊയ്കതന്‍ തീരത്ത് നിന്നു ഞാന്‍ ഒരുനോക്ക് കണ്ടു പിന്നെ
ആമ്പലിറുക്കുന്ന നേരത്ത് നിന്മുഖം കണ്ടെന്‍റെയുള്ളം തിങ്ങി

ഒരു വേള നിന്നിളം പാദത്തിലെമ്പുല്ലിന്‍ ചെറുമുള്ളൊന്നുടക്കി
ആയിരം ശൂകങ്ങള്‍ കൊണ്ടൊരു ശയ്യയില്‍ തേങ്ങി ഞാനുമൊപ്പം
ചെറുമുള്ള് നുള്ളവേ നീയറിയാതെന്‍റെ കണ്മുള്ളുടക്കി നിന്നില്‍
അതിന്‍കുളിരേറ്റിട്ടോ നിന്മിഴിമുനകളെന്‍ കണ്ണില്‍ തറപ്പിച്ചു നീ

ആറ്റിന്‍കരയിലും ആലിന്‍റെ ചോട്ടിലും പലനാളും വന്നു മുന്നില്‍
പലകുറി കണ്ടപരിചയ ഭാവത്തിന്‍ കണം പോലും കണ്ടതീല്ല
പിന്നെയും പിന്നെയും മാമകഹൃദയത്തിലാരോ കരഞ്ഞു ചൊല്ലി
എന്തു പിഴവുകള്‍ കാട്ടി ഞാനീവിധം എന്‍പ്രേമം തിരസ്കരിക്കാന്‍

ഉത്സവ സന്ധ്യയ്ക്ക് കൊടിമരച്ചോട്ടില്‍ നിന്നുനീ പതിയെ ചൊല്ലി
ജന്മജന്മാന്തര ഹൃദയബന്ധങ്ങളെ ഹൃദയത്തില്‍ സൂക്ഷിപ്പൂ ഞാന്‍
അന്നാദ്യമായെന്‍റെ തൊടിയിലെ രാഗന്ധി പൂചൂടി നിന്നു രാവില്‍
ആപുഷ്പമിന്നുമെന്‍ മണിച്ചെപ്പില്‍ സൂക്ഷിപ്പൂ സഖീ നിന്‍സ്മരണയ്ക്കായി