Friday 24 February 2012

അന്നം

ഉറങ്ങിക്കിടക്കുന്നെന്നനുജന്റെ മൂര്‍ദ്ധാവില്‍
വിരലോടിച്ചുരയുന്നുവെന്റെയമ്മ


"ഉറങ്ങുറങ്ങുണ്ണീനീ മതിവരെയുറങ്ങ്,
പശിയെന്തെന്നറിയ്യില്ലയത്രനേരം!"


അറിഞ്ഞുഞാനൊത്തിരിക്കാര്യങ്ങളിന്നോളമ-
തിലറിയാത്തതൊന്നാണെന്നാത്മതാപം


എന്തിനായെത്തുന്നുവെപ്പോഴും പൈ, ഞങ്ങളെയു-
ണര്‍ത്തുവാനാ,വികൃതഹാസമോടെന്നും?


പത്തുമാസം ചുമന്നെന്നെയും പിന്നെന്റെയനു-
ജനേമിതുവരേയു,മ്പുലര്‍ത്തിയമ്മ


പത്തുവര്‍ഷങ്ങള്‍പ്പത്തായിരമാണ്ടുപോലദ-
യമാര്‍ദ്രതയുറത്തുന്നുവക്ഷികളില്‍


കള്ളനും കള്ളസന്യാസിമാരും കപടയാ-
ത്മാക്കളും നിറയുമീയുലകമദ്ധ്യേ,


ഒരുനേരമെങ്കിലു,മ്മാന്യമായന്ധസ്സിന്നൊ-
രുപിടിഭക്ഷിപ്പാന്മാത്രമാണാഗ്രഹം


അല്പമാത്രം ജീവനേകുമാ,ശ്വാസത്തിനന്തം
ഭവിക്കുന്നനേരംവരേയു,മെന്നമ്മേ


നിനക്കുമെന്റനുജനുമായ്മാത്രം ശ്വസിക്കു-
മാ ശ്വാസം ഞാനന്നം തേടുമ്പോളത്രയും.

Sunday 5 February 2012

പൂതനാമോക്ഷം

യാദവകുലത്തിലെ വസുദേവസുതനായി
മാതുല നിഗ്രഹത്തിനവതരിച്ചു
യാതനയാലെന്നും തപിച്ച യാദവന്മാര്‍ക്ക്
തുണയാവാന്‍ ശ്രീകൃഷ്ണനവതരിച്ചു


ഉഗ്രസേനസ്വജന്‍ കംസന്‍ ഉഗ്രജംഗുലകാരകന്‍
അഹന്തയനതികളാല്‍ നന്‍മ മറന്നു
കാലവശം സുനിശ്ചിതം ഭാഗിനേയന്‍ തന്നുടെ കയ്യാല്‍
അശരീരി കേട്ടവന് മരണഭയം


ഹനനനാരാണെന്നത് അറിവില്ലാതമതിയാലെ
മടികൂടാതുടന്‍ ചെയ്തു ദൃഢശപഥം
എട്ടും പൊട്ടും തിരിയാത്ത പിഞ്ചോമന മരുമക്കളെ 
സഹജ പിറയേകുമ്പോള്‍ മഥിച്ചീടുവാന്‍


കംസഭരടന്‍മാരുടെ കണ്‍കര്‍ണ്ണങ്ങള്‍ അറിഞ്ഞീടാതെ
ജന്‍മം കൊണ്ടു ബലരാമന്‍ പിന്നെ കണ്ണനും
വസുദേവദേവകിമാര്‍ കെട്ടറയില്‍ ജന്‍മം നല്‍കി
അഷ്ടമ സന്താനമായവന്‍ പിറന്നു


കംസാതിഘാനിലത്താലെ വസുദേവനമന്ദം തന്‍റെ
ഉണ്ണികളെയേടം നീക്കി രക്ഷിതരാക്കി
അഗ്രാത്മജന്‍ ബലദേവന്‍ രോഹിണിക്കു തതനായവന്‍
യാശോദയ്ക്കും നന്ദനും നന്ദനന്‍ കണ്ണന്‍


വൃന്ദാവന ഗോപാലകന്‍ നന്ദനതിമോദത്തോടും
യശോദ നീര്‍മിഴിയോടും കണ്ണനെ പുല്‍കി
ഗോപാലകര്‍ നുതി പാടി ഗോപികമാരുടെ തോഴനായ്‌
അമ്പാടിതന്‍ കണ്ണനായി ഭവാന്‍ ഭവിച്ചു


യാദവകുലത്തിലെ വസുദേവസുതനായി
മാതുല നിഗ്രഹത്തിനവതരിച്ചു
യാതനയാലെന്നും തപിച്ച യാദവന്മാര്‍ക്ക്
തുണയാവാന്‍ കൃഷ്ണനന്നവതരിച്ചു


കയ്യില്‍ പൊന്‍വള ശോഭിച്ചും കാലില്‍ പൊന്‍തള രാജിച്ചും
മൗലിയില്‍ നീല പീലിയുമായ് കളിയാടി
കാര്‍ക്കൂന്തല്‍ ചുരുളുകളും നെറ്റിയില്‍ ഗോപീ ചന്ദനവും
മഞ്ഞപ്പട്ടിന്‍ ചേലയുമായ് കോടക്കാര്‍വര്‍ണ്ണന്‍


അഞ്ജനത്തിനഴകെഴും കരിനീലക്കണ്‍പ്പീലികളും
വശ്യലാസ്യഭാവമൂറും നയനങ്ങളും
അമ്പിളിവളയം പോലെ സുകുമാരപുരുവങ്ങളും
അഭിലഷണീയമല്ലോ അംഗലാവണ്യം


മംഗല്യത്തിന്നുത്തംസം വാരിളമാപാലികള്‍ തന്നില്‍
എഴഴകിന്‍ കന്ദളമോടെ നില്‍പ്പൂ കണ്ണന്‍
ചന്തം ചിന്തും നാസികയും വശ്യതയോലും അംബരവും
വനസുമഹാരഭൂഷിതന്‍ ഉണ്ണിക്കണ്ണന്‍


മടിക്കെട്ടില്‍ത്തിരുകിയ പൊന്‍മയപുല്ലാങ്കുഴലും
ആരമ്യമാറിടം തന്നിലെ പുണ്യനൂലും
തപ്തകാഞ്ചനംപോലതി ശോഭചിന്നുമൊരരക്കെട്ടും
മദനമനോഹരമാ ആനായരൂപം


ഹരിണാസ്യചരണം കേയൂരാലംകൃതബാഹവും
അരമണി കിലുങ്ങുന്ന കൃശമദ്ധ്യവും
സൂര്യസമതേജസ്സോലും തേജോമണ്ഡലം ശിരസ്സിലും
കോമളാംഗരൂപന്‍ കണ്ണന്‍ കാര്‍മുകില്‍വര്‍ണ്ണന്‍


യാദവകുലത്തിലെ വസുദേവസുതനായി
മാതുല നിഗ്രഹത്തിനവതരിച്ചു
യാതനയാലെന്നും തപിച്ച യാദവന്മാര്‍ക്ക്
തുണയാവാന്‍ കൃഷ്ണനന്നവതരിച്ചു


കളിയും ചിരിയുമോടെ വിലസുന്ന നാളുകളൊന്നില്‍
അമ്പാടിയിലാഗതയായൊരു കാമ്യാംഗി
കണ്ണനോമല്‍ പൈതലെന്നും തന്‍റെ നാമം പൂതനയെന്നും
ചൊല്ലിയന്നനടയാളായവളുള്‍പ്പൂകി


കണ്ണേ പൊന്നേന്നോമനിച്ചും പാലും പഴവും നിവേദിച്ചും
ഗോപികമാരൊത്തവളും തന്നാരം മൂളി
തഞ്ചം നോക്കി തക്കം പാര്‍ത്ത് ഗോപസ്ത്രീകള്‍ മാറിയ നേരം 
ചൊടിയില്‍ തങ്ങി നിഷ്ഠുരമാസുരഹാസം


ഓമല്‍ക്കുഞ്ഞിനെ പാലൂട്ടാന്‍ മാറിടം ചേര്‍ത്തവള്‍ കൊഞ്ചിച്ചു
ആലഭരിതമുലപ്പാല്‍ ഊട്ടി കൃഷ്ണനെ
എള്ളോളം മമതയാലെ അരക്ഷണം പൂതന തേങ്ങി
കംസാജ്ഞാവാഹിയാകിലും ലാളിച്ചവനെ


കണ്ണന്‍ പാല് നുകര്‍ന്നപ്പോള്‍ രോമാഞ്ചത്താല്‍ പുളകിതയായ്
മീലിതാക്ഷിയായവനെ പരിരംഭിച്ചു
തപ്തദ്രുതം നിശ്വാസങ്ങള്‍ അര്‍ദ്ധനിമീലിതം അധരങ്ങള്‍
ചോരക്കുഞ്ഞാം മുകില്‍വര്‍ണ്ണന്‍ പുഞ്ചിരി തൂകി


സര്‍വ്വഹഹലനാശകന്‍ പാല്‍ നുകര്‍ന്നു അതിശക്തം
സ്വേദിച്ചുഴന്നു പൂതന പഞ്ചതയാണ്ടൂ
വലിച്ചെടുത്തു പൂര്‍ണമായ് പൂതനതന്നുള്ളിലെയാലം
അങ്ങനെയേകി കാര്‍വര്‍ണ്ണന്‍ അവള്‍ക്കു മോക്ഷം


യാദവകുലത്തിലെ വസുദേവസുതനായി
മാതുല നിഗ്രഹത്തിനവതരിച്ചു
യാതനയാലെന്നും തപിച്ച യാദവന്മാര്‍ക്ക്
തുണയാവാന്‍ കൃഷ്ണനന്നവതരിച്ചു

Friday 1 July 2011

ഇത്തിരി നേരം


ആര്‍ക്കുമില്ലിത്തിരി നേരം ചിരിക്കാന്‍
ആര്‍ക്കുമില്ലിത്തിരി നേരമിരിക്കാന്‍
ആകെയുള്ളിത്തിരി നേരം ജയിക്കാന്‍
ഓടുന്നു നീളേ പലദിശ നിത്യം

ആര്‍ക്കുമില്ലിത്തിരി നേരം നമിക്കാന്‍
ആര്‍ക്കുമില്ലിത്തിരി നേരം ജപിക്കാന്‍
ആകെയുള്ളിത്തിരി നേരം കിതപ്പായ്
പാടുന്നു സ്തോത്രമടിമപോല്‍ നിത്യം

ആര്‍ക്കുമില്ലിത്തിരി നേരം കളിക്കാന്‍
ആര്‍ക്കുമില്ലിത്തിരി നേരം കുളിക്കാന്‍
ആകെയുള്ളിത്തിരി നേരം പറയാന്‍
ഇഷ്ടമോ ദൂഷ്യം മാത്രവും നിത്യം

ആര്‍ക്കുമില്ലിത്തിരി നേരം കിളയ്ക്കാന്‍
ആര്‍ക്കുമില്ലിത്തിരി നേരം വിതയ്ക്കാന്‍
ആകെയുള്ളിത്തിരി നേരം കുതിപ്പായ്
തേടുന്നു വിത്തം സഹജരു നിത്യം

ആര്‍ക്കുമില്ലിത്തിരി നേരം തിരക്കാന്‍
ആര്‍ക്കുമില്ലിത്തിരി നേരം ക്ഷമിക്കാന്‍
ആകെയുള്ളിത്തിരി നേരം ചരക്കായ്
വില്‍ക്കുന്നു നേരില്‍ കാല്‍ക്കാശിനു നിത്യം

ആര്‍ക്കുമില്ലിത്തിരി നേരം കിടക്കാന്‍
ആര്‍ക്കുമില്ലിത്തിരി നേരം നടക്കാന്‍
ആകെയുള്ളിത്തിരി നേരം കളയാന്‍
ചെയ്യുന്നു മാനം കവരുന്ന കൃത്യം

ആര്‍ക്കുമില്ലിത്തിരി നേരം തവിക്കാന്‍
ആര്‍ക്കുമില്ലിത്തിരി നേരം സഹിക്കാന്‍
ആകെയുള്ളിത്തിരി നേരം വലയ്ക്കാന്‍
കൂട്ടര് പോലും ശ്രമിക്കുന്നു നിത്യം

ആര്‍ക്കുമില്ലിത്തിരി നേരം സേവിക്കാന്‍
ആര്‍ക്കുമില്ലിത്തിരി നേരം ‍ജീവിക്കാന്‍
ആകെയുള്ളിത്തിരി നേരം വീതിക്കാന്‍
ആവതു സൂത്രം ഒരുക്കുന്നു നിത്യം

നേരമില്ലാത്തോര്‍ക്കുള്ളതോ നഗരം
നേരില്ലാത്തവര്‍ക്കുള്ളതോ നഗരം
നേരമില്ലാത്തോണ്ടായതോ നരകം
നേരില്ലാത്തതോണ്ടായതോ നരകം

Tuesday 22 March 2011

കണ്ടതും കേട്ടതും

ഈരണ്ടുകണ്ണുകളുണ്ടാകിലുമെന്ത്
സത്യധര്‍മ്മാദികള്‍ക്കന്ധനല്ലോമര്‍ത്ത്യന്‍ ,
എത്രകണ്ടാലും ഹതമെത്രകൊണ്ടാലും
ഇല്ലപഠിക്കില്ലാ ഞങ്ങളെന്നുശാഠ്യം

ഇണ്ടലുണ്ടാകുമ്പോളിന്ദ്രിയദു:ഖങ്ങള്‍
ഒന്നുമല്ലെന്നു സ്വയംപറഞ്ഞാറ്റുന്നു,
സ്ഥാപിതനേട്ടങ്ങളത്യുന്നതങ്ങളെ-
ന്നാരോപഠിപ്പിച്ചപോലേറ്റുപാടുന്നു

കണ്ടീല്ലഞാനൊന്നുംകേട്ടീല്ലഞാനൊന്നും
ഇതിവിധമിയമ്പുമീദുര്‍ഭാഷികള്‍ ,
തൊണ്ടയില്‍നീരുന്തിയുമ്പമേമ്പാത്തോനും
ഇല്ലില്ലനല്‍കില്ലയുമിനീരുപോലും

കണ്ടാലതികമ്പമോലുമഭിരൂപര്‍ ,
വേണ്ടാത്തവേലകള്‍ക്കതിഖ്യാതിനേടും
ചില്ലറസത്തകള്‍ക്കായെന്നുംവെല്ലുന്നു
പോറകളിവര്‍ അതിഭൗതികതോഴര്‍

Wednesday 9 March 2011

മാധവം











പൂന്തളിരും മലര്‍ ചെണ്ടുകളും
പൂവല്ലികളും തളിര്‍ത്തു
പൂവിളിയായ്‌ ഋതുകാലമായി
പൂവനികകള്‍ തുയിലുണര്‍ന്നൂ
പൂഞ്ചോലകളും പൂങ്കാവുകളും
പൂവഴകുമായൊരുങ്ങി നില്‍പ്പൂ

പുലരിമഞ്ഞിന്‍ മൃദുകണികകളോ
വാരിലത്തുഞ്ചത്തലിഞ്ഞു നില്‍പ്പൂ
പൊന്‍പുലരായനങ്ങള്‍ ഒളിവിതറി
തൂഹിമബിന്ദു പൊതിഞ്ഞുമിന്നി
പൂങ്കാറ്റിളക്കും നറുഹിമകണങ്ങള്‍
താഴെ പുല്‍കളെ കുളിരൂട്ടുന്നൂ

കളമൊഴിപാടുമീയരുവികളില്‍
വെണ്മുകിലുകളൊഴുകേമന്ദം
പുഴവായ്‌കളിലിളംവെണ്‍ക്കല്ലിളക്കും
കുളഞ്ചാടികള്‍ തുടിച്ചുണരേ
കൂവങ്ങളാകേ പറന്നു പൊന്‍മ മെല്ലെ
തിമികളെ തുയിലുണര്‍ത്തും

വെമ്പാടങ്ങളിലരിമണിപെറുക്കി-
പ്പാടിപ്പാറുന്നു കിളിമകളും
വയലിറമ്പില്‍ വെള്ളത്തടയിടുവാന്‍
കളിയുരുട്ടുന്നു ഭൂലതയും
ചെറുകോകിലത്തിന്‍ കൂകൂ ആരവത്തില്‍
മണ്ണിലുത്സവവേളയണഞ്ഞൂ

പൂന്തളിരും മലര്‍ ചെണ്ടുകളും
പൂവല്ലികളും തളിര്‍ത്തു
മാധവമായ്‌ ഋതുകാലമായി
പൂവനികകള്‍ തുയിലുണര്‍ന്നു
പൂഞ്ചോലകളും പൂങ്കാവുകളും
ഏഴഴകുമായൊരുങ്ങി നില്‍പ്പൂ

മധുരഗന്ധമാകേപ്പടരുന്നെങ്ങും
മാമ്പൂപൊടിയോ നിറയുന്നെങ്ങും
രസാലങ്ങളും മൂലഫലദങ്ങളും
തേന്‍കനികളാല്‍ നിറകൊള്ളുന്നൂ
മധുകാദളവും പുതുകപ്പളവും
നവകായ്കളാല്‍ മറഞ്ഞിരിപ്പൂ

കുരുത്തോലകളും തെങ്ങിന്‍പ്പൂങ്കുലയും
ഇളവെയിലതില്‍ കണ്ണുചിമ്മി
പച്ചപ്പുല്‍ക്കൊടിയും തിരുതാളികളും
നനുതെന്നലിന്നലകള്‍ നീന്തി
മരശാഖകളില്‍ പുതുനാമ്പുണര്‍ന്നു
ഋതുരാജനെ വണങ്ങീടുന്നൂ

പൂവാടികയില്‍ വൃക്ഷകവരങ്ങളില്‍
ചാടിക്കളിക്കുന്നണ്ണാര്‍ക്കണ്ണനും
കൊഞ്ചിപ്പാടിവരും വാനമ്പാടികളോ
കളമൊഴികളാല്‍ നാടുണര്‍ത്തും
അലരാന്‍ വെമ്പും പത്മകലികകളാല്‍
കുമുദിനിയും അണിഞ്ഞൊരുങ്ങും

പൂന്തളിരും മലര്‍ ചെണ്ടുകളും
പൂവല്ലികളും തളിര്‍ത്തു
പൂവിളിയായ്‌ ഋതുകാലമായി
പൂവനികകള്‍ തുയിലുണര്‍ന്നു
പൂഞ്ചോലകളും പൂങ്കാവുകളും
പൂവഴകുമായൊരുങ്ങി നില്‍പ്പൂ

അതിസൗരഭമുയര്‍ത്തിക്കണ്‍ത്തുറപ്പൂ
കുടമുല്ലകള്‍ പനിനീര്‍പ്പൂക്കള്‍
കൂടേപുഷ്പിച്ചിതാ ചെത്തിമന്ദാരങ്ങള്‍
സൂര്യകാന്തികള്‍ ജമന്തികളും
നാനാവര്‍ണ്ണങ്ങളില്‍ പുഷ്പറാണികളായ്
മനം കവര്‍ന്നവ രാജിക്കുന്നൂ

പൊന്‍വളയണിഞ്ഞൊരു മധുകരമോ
ചെമ്മേമൂളിപ്പോയലര്‍ മുകര്‍ന്നൂ
പൂവാകയുമരശശോകാല്മരവും
ചൂളമൂതിപ്പോയ് വലം പാറുന്നൂ
പുല്‍ച്ചാടികളും ചെമ്പന്‍ച്ചെല്ലികളും
പദമാടുന്നീപ്പൈപ്പുല്‍ത്തകിടില്‍

നല്ലരിമ്പുകളേറും ശലഭങ്ങളു-
മതില്‍ രസിക്കുമാ നൂല്‍പുഴുവും
ലതകായ്കനികളിന്നതിമധുരം-
തേടും നീര്‍മാണിക്യന്‍ തുമ്പികളും
ചുള്ളിപ്രാണികളും പൈത്തൊഴാനകളും
കൈതൊഴുവതു ഋതുപതിയെ

പൂന്തളിരും മലര്‍ ചെണ്ടുകളും
പൂവല്ലികളും തളിര്‍ത്തു
പൂവിളിയായ്‌ ഋതുകാലമായി
പൂവനികകള്‍ തുയിലുണര്‍ന്നു
മാണ്‍പെഴും സ്വര്‍ഗ്ഗമുണര്‍ന്നതു പോല്‍
മണ്ണില്‍ സുരഭില മാധവമായ്

Saturday 26 February 2011

സ്മരണ









സുഖമെഴും സുന്ദര സ്വപ്നത്തിലെപ്പൊഴോ നിന്നെ ഞാന്‍ കണ്ടിരുന്നു
കണ്ടതില്‍ പിന്നെന്നും താവക തൂമുഖം കാണുവാനുള്ളം വിങ്ങി
താമരപ്പൊയ്കതന്‍ തീരത്ത് നിന്നു ഞാന്‍ ഒരുനോക്ക് കണ്ടു പിന്നെ
ആമ്പലിറുക്കുന്ന നേരത്ത് നിന്മുഖം കണ്ടെന്‍റെയുള്ളം തിങ്ങി

ഒരു വേള നിന്നിളം പാദത്തിലെമ്പുല്ലിന്‍ ചെറുമുള്ളൊന്നുടക്കി
ആയിരം ശൂകങ്ങള്‍ കൊണ്ടൊരു ശയ്യയില്‍ തേങ്ങി ഞാനുമൊപ്പം
ചെറുമുള്ള് നുള്ളവേ നീയറിയാതെന്‍റെ കണ്മുള്ളുടക്കി നിന്നില്‍
അതിന്‍കുളിരേറ്റിട്ടോ നിന്മിഴിമുനകളെന്‍ കണ്ണില്‍ തറപ്പിച്ചു നീ

ആറ്റിന്‍കരയിലും ആലിന്‍റെ ചോട്ടിലും പലനാളും വന്നു മുന്നില്‍
പലകുറി കണ്ടപരിചയ ഭാവത്തിന്‍ കണം പോലും കണ്ടതീല്ല
പിന്നെയും പിന്നെയും മാമകഹൃദയത്തിലാരോ കരഞ്ഞു ചൊല്ലി
എന്തു പിഴവുകള്‍ കാട്ടി ഞാനീവിധം എന്‍പ്രേമം തിരസ്കരിക്കാന്‍

ഉത്സവ സന്ധ്യയ്ക്ക് കൊടിമരച്ചോട്ടില്‍ നിന്നുനീ പതിയെ ചൊല്ലി
ജന്മജന്മാന്തര ഹൃദയബന്ധങ്ങളെ ഹൃദയത്തില്‍ സൂക്ഷിപ്പൂ ഞാന്‍
അന്നാദ്യമായെന്‍റെ തൊടിയിലെ രാഗന്ധി പൂചൂടി നിന്നു രാവില്‍
ആപുഷ്പമിന്നുമെന്‍ മണിച്ചെപ്പില്‍ സൂക്ഷിപ്പൂ സഖീ നിന്‍സ്മരണയ്ക്കായി

Saturday 15 January 2011

വിലാപം


കരയില്ല ഞാനിനി ഈ ജന്മമത്രയും
പാടുന്നു ഞാനിതാ എന്‍ ദുഃഖമത്രയും
കരയാതെ കരയുന്നെന്‍ മനമോരോ രാത്രിയും
പറയാതെ പറയുന്നെന്‍ കഥയോരോ മാത്രയും

ജന്മം തന്നെന്തിനോ എനിയ്ക്കമ്മ പണ്ട്
അതിന്‍ പാപം പകുതിയും അച്ഛനുണ്ട്
പട്ടിണി മാത്രമവര്‍ക്കെന്നും കൂട്ടിന്
പൊട്ടിക്കരഞ്ഞു ഞാന്‍ കൂരതന്‍ കുളിരില്‍

കുടിലില്‍ രാപ്പകലുറങ്ങാന്‍ കൂട്ടായി
കുടല്‍ എരിഞ്ഞസ്ഥിപഞ്ജരമാം നായ
ജ്ഞാനേന്ദ്രിയങ്ങള്‍ കേവലം നാലുള്ള
പാല്‍പ്പാടപോല്‍ മിഴിയുള്ളോരഗ്രജനും

ചിന്തയുറയ്ക്കാത്ത ബാല്യത്തിന്‍ മദ്ധ്യത്തില്‍
ചിന്ത്യമായ് താതന്‍റെ ജാതകം മദ്യത്തില്‍
അമ്മയ്ക്കും ഏട്ടനും ആലംബം ഞാനായി
ഉമ്മ വച്ചോര്‍മ്മയില്‍ ബാല്യം വിടയേകി

വാസ്തവം ചൊല്ലിയാല്‍ ശൈശവം ദുര്‍ഘടം
ബാല്യത്തിന്‍ സീമയില്‍ അഴലിന്‍ നിറകുടം
അലറുന്ന തിരയില്‍ മഹാ വാതത്തില്‍
ഉലയും തോണിയായ് ബാല്യം നികാശത്ത്

കരയില്ല ഞാനിനി ഈ ജന്മമത്രയും
പാടുന്നു ഞാനിതാ എന്‍ ദുഃഖമത്രയും
കരയാതെ കരയുന്നെന്‍ മനമോരോ രാത്രിയും
പറയാതെ പറയുന്നെന്‍ കഥയോരോ മാത്രയും

അറിയാ നേരത്ത് കാലിലുടക്കിയോ-
രണമുട്ടിനില്‍ക്കും ചേരപോല്‍ യൗവനം
വങ്കണമദ്ധ്യേ അലറുന്ന ദീപ്തം പോല്‍
അങ്കം പൊരുതുന്നതിജീവനത്തിനായ്

ചന്തമില്ലാത്തവനന്തിക്കു പുല്‍കുവാന്‍
അന്തരാത്മാവിന്‍റെ ഉന്തല് മാത്രമായ്
അഷ്ടിക്കു വകയില്ലേല്‍ ഭട്ടനായാലും
കഷ്ടതക്കന്ത്യമില്ലാ തെരുവോരത്ത്

കരയിലാകിലും കയത്തിലാണെന്നും
കരയാകെ വായ്ക്കുന്നു കടമെന്നെന്നും
തമസില്‍ കുളിച്ചീറന്‍ മാറാതെയമ്മ
തപിക്കുന്നതേതന്ധനാം ഈശനെയോ?

ഏതു ജന്മത്തിന്‍റെ പാപക്കറയിത് ?
ഏഴു ജന്മങ്ങളില്‍ ഏതു ജന്മം ഇത് ?
ജീവിതചക്രം കിതയ്ക്കുന്ന ധ്വനിയില്‍
ഈവിധം സന്തതം പുലമ്പുന്നുവമ്മ

പൂര്‍ണ്ണേന്ദു പോലെ അഴകുള്ളോരംഗന
കൂന്തലഴിച്ച് ഉലാത്തുമെന്‍ നിദ്രയില്‍
തുയില്‍ ഉണരാതങ്ങടങ്ങി കിടക്കും
മയക്കത്തില്‍ എങ്കിലും തിരുവേളിക്കായ്

ഉള്ളിലോ വിശപ്പിന്‍ മൂലാഗ്നി നാളങ്ങള്‍
കണ്ണുകള്‍ വിഷാദത്തിന്‍  സത്ത് പാത്രങ്ങള്‍
എന്നും കിനാവിലൊളിച്ചീടും  സുഖങ്ങള്‍
ഇന്നും സ്വന്തമല്ലെനിക്കെന്‍റെ സ്വപ്നങ്ങള്‍

സുഖമുള്ള കാറ്റൊന്നെന്‍ വഴി വീശുവാന്‍
തുറന്നിടും ഞാനെന്നും എന്മന വാതില്‍
പടവു കടന്നു വരുന്നതോ നിത്യം
അംഗാര നാവുള്ള ലോകത്തിന്‍ ശീല്ക്കാരം

ഓണം വിഷുവും മകരസംക്രാന്തിയും
വന്നു പോമീ തൊടിയില്‍ ഞാനറിയാതെ
പൂവിളി ഉയരുന്ന നേരത്ത് നെഞ്ചില്‍
വിരിയുന്നു നീറുന്ന അരളിച്ചെന്താരും

സന്ധ്യതന്‍ സിന്ധൂരഭൂഷിതം ജീവനം
സന്തമസം ചാലിച്ചലിഞ്ഞ ചമയം
എന്നാകിലുമെന്നും ഇന്ദീവരം പൂക്കും
സന്തതമെന്‍ പ്രപഥ ശരണികളില്‍


Thursday 16 September 2010

പുനര്‍ജ്ജനി














സ്നേഹത്തിന്‍ ഉറവിടമെവിടേ
മൈത്രേയ ഭാവങ്ങളെവിടേ
ജീവിതമാമാഴി നീന്തിടും മനുജന്
കൂട്ടാവാന്‍ സൗഹൃദമെവിടേ

പിരിയാത്ത ബന്ധങ്ങള്‍ മുറിച്ചീടുന്നെങ്ങും
അടയാത്ത വാതിലോ കൊട്ടിയടച്ചീടുന്നെങ്ങും
ചങ്ങാത്തം പൊള്ള സിദ്ധാന്തം മാത്രമോ
അനുരാഗം വെറും ഉപഹാസ്യ പാത്രമോ

മോഹനമായയില്‍ ഹനിക്കുവാന്‍ മനുഷ്യന്
ഹവ്യമോ പ്രേമസൗഹാര്‍ദ്ദങ്ങള്‍
ആ ഹോമാഗ്നിയിലര്‍പ്പിക്കാം ഞാനെന്‍ പ്രേമാശ്രു
ഉയരട്ടേ സ്നേഹത്തിന്‍ തരളജ്വാലകള്‍

ക്ഷീരസാഗരം കടഞ്ഞ ദൈവങ്ങളേ
കാട്ടിടൂ സ്നേഹസാഗരത്തെ
അതു കടഞ്ഞെടുത്തീടാം സ്നേഹത്തിന്‍ പവിഴങ്ങള്‍
ചൊരിഞ്ഞീടാം ഞാനവ ഭൂമുഖത്തില്‍

മായാവിമുക്തരാം ദേവകളേ നിങ്ങള്‍
തുറക്കൂ സ്വര്‍ഗ്ഗ കവാടങ്ങളെ
പ്രവഹിക്കട്ടെയനുരാഗ ഗംഗയൊന്നിനിവീണ്ടും
പുനര്‍ജ്ജനിക്കട്ടെയനുഷക്തി ഭുവനത്തില്‍

ഉയരട്ടെയീയരിയ വികാരങ്ങളീ ഭൂവില്‍
ആളിപ്പടരട്ടെ കോടിയഗ്നി നാളങ്ങളായ്
വിടരട്ടെയായിനിയ തദ്ഭാവങ്ങളീ പാരില്‍
തളിര്‍ക്കട്ടെ സഹസ്രകോടി മുകുളങ്ങളായ്

Wednesday 1 September 2010

പൂമാന ചോല









പുലരിവിളക്കു തെളിഞ്ഞ നേരം
ചേലൊത്ത മഞ്ഞപ്പുടവ ചുറ്റി
പുഞ്ചിരിയാലെ പ്രഭ ചൊരിഞ്ഞ്
ചോലയില്‍ നീരാടി സൂര്യന്‍ മന്ദം

പൊന്‍തൂവല്‍ ചീകിയൊതുക്കി നീന്തും
ബന്ധുരം പോലെത്തി വെണ്‍മുകിലും
പൊന്മാനം നീലപ്പൊയ്കയായ് സൂരനു
ബന്ധന മോചനം ഏകി രാത്രം

അനുരൂപനാമരുണന്‍റെ തനുരൂപം കണ്ടതി-
ലജ്ജിതയായ് മതി പോയ്മറഞ്ഞു
അഗനോ തന്നായിരം ബാഹങ്ങളാലെ
ലക്ഷമാം ഓളങ്ങള്‍ തഴുകി നീന്തി

പൂരണി തന്‍ മാറില്‍ മന്ദസ്മിതം തൂകും
കമലം കണ്ടു പതി താപനനെ
പൂമാനച്ചോലയില്‍ നീന്തും മഹിരനെ
കണ്ടവള്‍ നാണിച്ചാ മുഖം മറച്ചു

ദുന്ദുഭി തന്താപമേറ്റിട്ടോ മുകിലുകള്‍
കാര്‍വര്‍ണ്ണമായങ്ങിരുണ്ടു പോയി
ദണ്ണമോ താങ്ങാനരുതാതെയവ മെല്ലെ
കണ്ണീര്‍ പൊഴിച്ചു ചെറുമാരിയായ്

മേഘത്തിന്‍ യാതനയറിഞ്ഞുടനരുണനോ
പൂമാനച്ചോലയില്‍ മുങ്ങിനിന്നു
മേനിയും ശീര്‍ഷവുമാഴ്ത്തിയാ പൊയ്കയില്‍
പൂര്‍ണ്ണമായ് തന്താപം അടക്കിവച്ചു

താപമടങ്ങിയ നേരത്തനിലനും
മെല്ലെ തഴുകി വാര്‍മുകിലുകളെ
തനു കുളിര്‍ ചൂടിയ നേരത്ത് നീരദം
മിഴിമഞ്ചി പുഞ്ചിരി തൂവിയല്‍പ്പം

മാരിയൊഴിഞ്ഞ മാത്രയില്‍ സൂര്യനോ
നീരാഴിയില്‍ പയ്യെ നീന്തി വീണ്ടും
മാരിവില്‍ ചുമലിലായ് ചേര്‍ത്തു വച്ചങ്ങനെ
നീരജം കാണ്മാനായ് നൃത്തമാടി

Sunday 6 June 2010

ആദ്യാനുരാഗം









ഹൃദയമൊരത്ഭുത ജാലകം 
അതു തുറന്നാല്‍ എന്നാത്മകാവ്യം

മിഴിനീരില്‍ മുക്കിയ മഷിത്തണ്ടാല്‍ അടുക്കീ
ആയിരം താളിലായ് അക്ഷരങ്ങള്‍
പ്രണയമാം തൂലികയാലെഴുതീ പലകുറി
എന്നാത്മ നൊമ്പരങ്ങള്‍ ഗദ്ഗദങ്ങള്‍

ആദ്യാനുരാഗം ബീജാക്ഷരങ്ങളായ്
ആത്മാവിന്‍ പുസ്തത്തിന്‍ ഏടുകളില്‍
മാനസഭാവങ്ങള്‍ ലിപികകളാകവേ
എന്തേയെന്‍ മഷിക്കുപ്പി വീണുടഞ്ഞു
എന്തിനായാതാളില്‍ പടര്‍ന്നലിഞ്ഞു

ഹൃദയസ്പന്ദനങ്ങളെ പ്രേമത്തിന്നിഴകളാല്‍
കോര്‍ത്തൂ പൂവണി ഒരു നാളില്‍
അതു നിന്‍ മാറില്‍ അണിയിക്കാനണയവേ
എന്തേയെന്‍ വിരല്‍ത്തുമ്പു പതറി
എന്തിനായാമാല്യം ചിതറി

നിന്നന്തരാത്മാവിന്‍ ചേണാര്‍ന്ന ഭാവങ്ങള്‍
പകര്‍ത്തീ സ്നേഹഗാനങ്ങളില്‍
അതു നിനക്കായൊന്നു ശ്രുതിചേര്‍ത്തുപാടവേ
എന്തേയെന്‍ധ്വനം തരളിതമായ്
എന്തിനായാനാദം അപശ്രുതിയായ്