Wednesday 9 March 2011

മാധവം











പൂന്തളിരും മലര്‍ ചെണ്ടുകളും
പൂവല്ലികളും തളിര്‍ത്തു
പൂവിളിയായ്‌ ഋതുകാലമായി
പൂവനികകള്‍ തുയിലുണര്‍ന്നൂ
പൂഞ്ചോലകളും പൂങ്കാവുകളും
പൂവഴകുമായൊരുങ്ങി നില്‍പ്പൂ

പുലരിമഞ്ഞിന്‍ മൃദുകണികകളോ
വാരിലത്തുഞ്ചത്തലിഞ്ഞു നില്‍പ്പൂ
പൊന്‍പുലരായനങ്ങള്‍ ഒളിവിതറി
തൂഹിമബിന്ദു പൊതിഞ്ഞുമിന്നി
പൂങ്കാറ്റിളക്കും നറുഹിമകണങ്ങള്‍
താഴെ പുല്‍കളെ കുളിരൂട്ടുന്നൂ

കളമൊഴിപാടുമീയരുവികളില്‍
വെണ്മുകിലുകളൊഴുകേമന്ദം
പുഴവായ്‌കളിലിളംവെണ്‍ക്കല്ലിളക്കും
കുളഞ്ചാടികള്‍ തുടിച്ചുണരേ
കൂവങ്ങളാകേ പറന്നു പൊന്‍മ മെല്ലെ
തിമികളെ തുയിലുണര്‍ത്തും

വെമ്പാടങ്ങളിലരിമണിപെറുക്കി-
പ്പാടിപ്പാറുന്നു കിളിമകളും
വയലിറമ്പില്‍ വെള്ളത്തടയിടുവാന്‍
കളിയുരുട്ടുന്നു ഭൂലതയും
ചെറുകോകിലത്തിന്‍ കൂകൂ ആരവത്തില്‍
മണ്ണിലുത്സവവേളയണഞ്ഞൂ

പൂന്തളിരും മലര്‍ ചെണ്ടുകളും
പൂവല്ലികളും തളിര്‍ത്തു
മാധവമായ്‌ ഋതുകാലമായി
പൂവനികകള്‍ തുയിലുണര്‍ന്നു
പൂഞ്ചോലകളും പൂങ്കാവുകളും
ഏഴഴകുമായൊരുങ്ങി നില്‍പ്പൂ

മധുരഗന്ധമാകേപ്പടരുന്നെങ്ങും
മാമ്പൂപൊടിയോ നിറയുന്നെങ്ങും
രസാലങ്ങളും മൂലഫലദങ്ങളും
തേന്‍കനികളാല്‍ നിറകൊള്ളുന്നൂ
മധുകാദളവും പുതുകപ്പളവും
നവകായ്കളാല്‍ മറഞ്ഞിരിപ്പൂ

കുരുത്തോലകളും തെങ്ങിന്‍പ്പൂങ്കുലയും
ഇളവെയിലതില്‍ കണ്ണുചിമ്മി
പച്ചപ്പുല്‍ക്കൊടിയും തിരുതാളികളും
നനുതെന്നലിന്നലകള്‍ നീന്തി
മരശാഖകളില്‍ പുതുനാമ്പുണര്‍ന്നു
ഋതുരാജനെ വണങ്ങീടുന്നൂ

പൂവാടികയില്‍ വൃക്ഷകവരങ്ങളില്‍
ചാടിക്കളിക്കുന്നണ്ണാര്‍ക്കണ്ണനും
കൊഞ്ചിപ്പാടിവരും വാനമ്പാടികളോ
കളമൊഴികളാല്‍ നാടുണര്‍ത്തും
അലരാന്‍ വെമ്പും പത്മകലികകളാല്‍
കുമുദിനിയും അണിഞ്ഞൊരുങ്ങും

പൂന്തളിരും മലര്‍ ചെണ്ടുകളും
പൂവല്ലികളും തളിര്‍ത്തു
പൂവിളിയായ്‌ ഋതുകാലമായി
പൂവനികകള്‍ തുയിലുണര്‍ന്നു
പൂഞ്ചോലകളും പൂങ്കാവുകളും
പൂവഴകുമായൊരുങ്ങി നില്‍പ്പൂ

അതിസൗരഭമുയര്‍ത്തിക്കണ്‍ത്തുറപ്പൂ
കുടമുല്ലകള്‍ പനിനീര്‍പ്പൂക്കള്‍
കൂടേപുഷ്പിച്ചിതാ ചെത്തിമന്ദാരങ്ങള്‍
സൂര്യകാന്തികള്‍ ജമന്തികളും
നാനാവര്‍ണ്ണങ്ങളില്‍ പുഷ്പറാണികളായ്
മനം കവര്‍ന്നവ രാജിക്കുന്നൂ

പൊന്‍വളയണിഞ്ഞൊരു മധുകരമോ
ചെമ്മേമൂളിപ്പോയലര്‍ മുകര്‍ന്നൂ
പൂവാകയുമരശശോകാല്മരവും
ചൂളമൂതിപ്പോയ് വലം പാറുന്നൂ
പുല്‍ച്ചാടികളും ചെമ്പന്‍ച്ചെല്ലികളും
പദമാടുന്നീപ്പൈപ്പുല്‍ത്തകിടില്‍

നല്ലരിമ്പുകളേറും ശലഭങ്ങളു-
മതില്‍ രസിക്കുമാ നൂല്‍പുഴുവും
ലതകായ്കനികളിന്നതിമധുരം-
തേടും നീര്‍മാണിക്യന്‍ തുമ്പികളും
ചുള്ളിപ്രാണികളും പൈത്തൊഴാനകളും
കൈതൊഴുവതു ഋതുപതിയെ

പൂന്തളിരും മലര്‍ ചെണ്ടുകളും
പൂവല്ലികളും തളിര്‍ത്തു
പൂവിളിയായ്‌ ഋതുകാലമായി
പൂവനികകള്‍ തുയിലുണര്‍ന്നു
മാണ്‍പെഴും സ്വര്‍ഗ്ഗമുണര്‍ന്നതു പോല്‍
മണ്ണില്‍ സുരഭില മാധവമായ്

1 comment:

  1. 'Mid pleasures and palaces though we may roam, Be it ever so humble, there's no place like home'. This is one of my favorite lines.

    Even in London, your mind is right here with the lush greenery of Kerala. Every line, every word in this delightful composition speaks a lot about your nostalgia.

    The edavam rains are here. The cool showers that release the fresh scent of wet earth. Bet u r dying to be here now!!

    ReplyDelete